District News
പാലാ: വാഹനാപകടത്തില്‍ മസ്തിഷ്കത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ 31 വയസുകാരന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെ പുനര്ജന്മം. ട്രോമാറ്റിക് ബ്രെയിന്‍ ഇന്ജുറിക്കൊപ്പം രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങള്‍ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
റോഡ് അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകള്‍, സുഷുമ്ന നാഡിക്ക് അമര്‍ച്ച, ശ്വാസകോശത്തിനും വാരിയെല്ലിനും പരിക്കുകള്‍, ഇടുപ്പെല്ലിനും കാലിനും ഒടിവുകള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി.
ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.എം.കെ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് യുവാവിനെ വിധേയനാക്കി. തലയോട്ടിയിലെ മര്‍ദം കുറയ്ക്കുന്നതിനായി തലയോട്ടിയുടെ പിന്‍ഭാഗത്തെ അസ്ഥി മാറ്റുകയും തലച്ചോറിലെ ദ്രാവകത്തിന്റെ മര്‍ദം നിയന്ത്രിക്കാന്‍ വി.പി ഷണ്ട് സ്ഥാപിക്കുകയും ചെയ്തു.
നട്ടെല്ലിലെ ഒടിവുകള്‍ പരിഹരിക്കുന്നതിനായി അത്യാധുനിക മിനിമലി ഇന്‍വേസീവ് സ്പൈനല്‍ ഫിക്സേഷന് ശസ്ത്രക്രിയയും കാലിലെയും ഇടുപ്പിലെയും ഒടിവുകള്‍ക്കുള്ള ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കി. തീവ്രപരിചരണ വിഭാഗത്തിലെ ദീര്‍ഘനാളത്തെ ചികിത്സയ്ക്കും മള്‍ട്ടി ഡിസിപ്ലിനറി കെയറിനും ശേഷം രോഗി പൂര്‍ണമായി ബോധാവസ്ഥയിലേക്ക് തിരിച്ചുവരികയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.
ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ.എം. കെ. സരീഷ് കുമാര്‍, ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.ബി. രാജീവ്, സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കെ.പി. മഞ്ജുരാജ്, ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ജിബിന്‍ കെ.തോമസിന്റെയും ന്യൂറോളജി, ക്രിട്ടിക്കല്‍ കെയര്‍, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെയും നേതൃത്വത്തിലായിരുന്നു ചികിത്സ.
National
ന്യൂഡൽഹി: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്ന പൗരന്മാർക്ക് 25,000 രൂപ വീതം നൽകുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഡൽഹി സർക്കാർ.
നിയമക്കുരുക്കിൽപ്പെടുമോയെന്ന ആശങ്കമൂലം സഹായത്തിന് വിമുഖത കാണിക്കുന്ന പൗരന്മാർക്കു പ്രചോദനം നൽകാൻ പദ്ധതി സഹായകമാകുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
ഗുരുതരമായി അപകടത്തിൽപ്പെട്ടവരെ "ഗോൾഡൻ അവറി' നുള്ളിൽ (അപകടമുണ്ടായതിനുശേഷമുള്ള ആദ്യ മണിക്കൂർ) ആശുപത്രിയിലെത്തിക്കുന്നവർക്കാണ് സാന്പത്തിക സഹായം ലഭിക്കുക.
Kerala
ചെറുപുഴ: കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താബോറിലെ കുറ്റിയാത്ത് ആർനോൾഡ് അഗസ്റ്റിനാണ് (22) പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ പ്രാപ്പൊയിൽ ഈസ്റ്റിലായിരുന്നു അപകടം. പെരിങ്ങോം ഗവ. കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ക്ലാസു കഴിഞ്ഞ് പാടിയോട്ടുചാലിൽ ടൗണിലെ ഒരു ബേക്കറിയിൽ പാർട്ട് ടൈം ജോലി ചെയ്യുകയാണ് ആർനോൾഡ്. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങുന്പോഴാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്.
ബൈക്കിൽനിന്നു തെറിച്ചുവീണ ആർനോൾഡിന്റെ ഇടതുകൈക്ക് രണ്ട് പൊട്ടലുണ്ട്. കാലിനും പരിക്കേറ്റു. ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. താബോറിലെ പരേതനായ ഷാജിയുടെയും ഷീജയുടെയും മകനാണ്.
അടുത്ത നാളുകളിലായി കാട്ടുപന്നിശല്യം മലയോരത്ത് വർധിക്കുകയാണ്. പെരിങ്ങാലയിൽ കൃഷിയിടത്തിൽ വയോധികനെയും പ്രാപ്പൊയിൽ കൊളത്തുവായിൽ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെയും കാട്ടുപന്നി ആക്രമിച്ചിരുന്നു.
Kerala
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. പ്രതി പൊന്നാനി സ്വദേശി റാഫി കസ്റ്റഡിയിൽ. ദന്പതികളുടെ വളർത്തുമകളുടെ മുൻ ഭർത്താവാണ് പ്രതി റാഫി. അർധരാത്രി 12ഓടെയാണ് സംഭവം.
വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
യുവാവിനെ സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
District News
ബാലുശേരി: ബസ് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. ബാലുശേരി മുക്കിൽ സ്വകാര്യ ചിട്ടി കമ്പനിയിലെ കളക്ഷൻ ഏജന്റായ പരപ്പിൽ വരിക്കാൻ കണ്ടി രമേശനാണ് പരിക്കേറ്റത്.
താമരശേരി ഭാഗത്തുനിന്ന് കൊയിലാണ്ടിലേക്ക് പോകുന്ന പ്രൈവറ്റ് ബസാണ് ബൈക്കിൽ ഇടിച്ചത്.
ബസ് സ്റ്റാൻഡിലേക്ക് കയറുന്പോഴായിരുന്നു അപകടം. സംഭവം നടന്ന ഉടനെ ബസ് ഓഫാക്കാതെ ഡ്രൈവർ ഇറങ്ങി ഓടി. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് രമേശനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ബസുകളുടെ മരണപ്പാച്ചിലിനു എതിരേ നിരന്തരം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് ഇടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതായും പരാതിയുണ്ട്.
Kerala
പാലാ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27 കാരനായ തമിഴ്നാട് സ്വദേശിക്ക് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നടത്തിയ സങ്കീര്ണമായശസ്ത്രക്രിയകള്ക്കൊടുവില് പുനര്ജന്മം. ഓഗസ്റ്റ് 28 ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാര്‍ സ്ലീവായില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കും സ്കാനിംഗിനുമൊടുവില് പാന്‍ക്രിയാസിന്റെ മധ്യഭാഗത്ത് ചതവുപറ്റിയതായും ഇടതു വൃക്കയ്ക്ക് ഗുരുതര പരുക്കും നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും കണ്ടെത്തി. ആന്തരിക പരുക്കുകള്‍ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോഡയഗ്നോസിസ് ആന്‍ഡ് ഇമേജിംഗ് വിഭാഗം അടിയന്തരമായി പിഗ്ടെയില്‍ ഡ്രെയിന്‍ സ്ഥാപിച്ചു.
പാന്‍ക്രിയാസിന് ഉണ്ടായിരുന്ന ശക്തമായ ചതവിന്റെ ഫലമായി പാന്‍ക്രിയാറ്റിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതും ആന്തരിക പരിക്കുകള്‍ മൂലം വയറ്റിനകത്ത് രക്തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവര്‍ത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡയഗ്നോസ്റ്റിക് ലാപറോസ്കോപ്പിയും പെരിറ്റോണിയല്‍ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.
പാന്‍ക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതില്‍ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകള്‍ നീക്കം ചെയ്തു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ വാല്‍ഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു.
ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ രോഗിക്കുണ്ടായ എന്ററോക്യൂട്ടേനിയസ് ഫിസ്റ്റുല മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം നിയന്ത്രിത ഫിസ്റ്റുലയായി മാറ്റി ചികില്‍സിച്ചു. ദീര്‍ഘകാല ഐസിയു പരിചരണം, മെഡിക്കല്‍ മാനേജ്മെന്റ്, കര്‍ശനമായ ഡയറ്റ് നിയന്ത്രണം, ഇന്ഫെക്ഷന് നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു. മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്കു മടങ്ങിയതോടെ നവംബര്‍ 30 ന് ഡിസ്ചാര്‍ജ് ചെയ്തു.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ.പി.മഞ്ജുരാജയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ജി. ഹരിശങ്കര്‍, ഡോ. എ.വി. കിരണ്‍ നാഥ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തീകരിച്ചത്.
അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചന്, ഡോ. എബി ജോണ്‍, ഡോ. ജയിംസ് സിറിയക്, ഇന്റർവെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജേഷ് ആന്റണി, മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വിജയ് രാധാകൃഷ്ണന്, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തരുണ്‍ ലോറന്‍സ്, പള്‍മനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എസ്. രാജ്കൃഷ്ണന്, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോസ്കുട്ടി മാത്യു എന്നിവരും മാര്‍ സ്ലീവായിലെ ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.